ഇനി ശീലയില്ലാ കുടകൾ. മഴയ്ക്ക് എതിരെ വായുവിനെ പുറത്തേക്ക് ചീറ്റിച്ചാണ് മഴയിൽനിന്ന് നമ്മളെ സംരക്ഷിക്കുന്നത്. മജീഷ്യൻറെ മാന്ത്രികവടി പോലൊന്നാണ് കുട. താഴെയുള്ള സ്വിച്ചിൽ അമർത്തിയാൽ വടിയുടെ താഴെനിന്ന് വായുവലിച്ചെടുത്ത് മുകളിൽ ഉയർന്ന സമ്മർദത്തിൽ പുറത്തുവിട്ട് ‘വായുശീല’ സൃഷ്ടിച്ച് മഴയിൽനിന്ന് സംരക്ഷണം നൽകാമെന്നാണ് ചൈനയിലെ നാൻജിംഗ് സ്വദേശിയായ ചുവാൻ വാങ് വാഗ്ദാനം ചെയ്യുന്നത്. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ‘കുട’യുടെ മുകളിൽ ഒരു മോട്ടോറുണ്ടാകും. ഇതാണ് വായുശീല ഉണ്ടാക്കുന്നത്.
ഈ എയർ അംബ്രല്ലകൾക്കായി വാങ് കിക്ക്സ്റ്റാർട്ടർ വെബ്സൈറ്റിലൂടെയാണ് ഫണ്ടിങ് തേടുന്നത്. 10,000 ഡോളർ ലക്ഷ്യമിട്ട വാങ് 85,000 ഡോളർ നേടിക്കഴിഞ്ഞു.
ഉപയോക്താവിനെ മഴയിൽ നിന്നും സംരക്ഷിക്കുമെങ്കിലും അടുത്തുകൂടി പോകുന്നവർക്ക് മേൽ വെള്ളത്തുള്ളികൾ തെറിച്ചു വീഴാമെന്നത് ഒരു രസംകൊല്ലിയാണ്.
30സെൻറി മീറാണ് ഏറ്റവും ചെറിയ കുടയുടെ നീളം. ചെറിയ ബാഗുകളിൽ ഇരിക്കുന്ന കുടയ്ക്ക് പതിനഞ്ച് മിനിറ്റ് വരെ ബാറ്ററി ചാർജ് നിൽക്കും. എൺപത് സെന്റിമീറ്റർ നീളമുള്ള കുടയ്ക്ക് 30 മിനിറ്റ് വരെ ചാർജ് നിൽക്കും.ബട്ടണുകൾ അമർത്തി വായു മർദ്ദം കൂട്ടാനും കുറയ്ക്കാനും സാധിക്കും.
ബാറ്ററിയുടെ ചാർജ് കൂടുതൽ സമയം നിലനിർത്താനുള്ള ശ്രമത്തിലാണ് വാങ് . 2015 ഡിസംബറോടെ വായുശീലക്കുടകൾ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
