ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകള്‍ ഇന്നും അപൂര്‍വവസ്തുവാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രത്യേകിച്ചും. സ്വന്തമായി ഹാര്‍ലി കൈവശമുള്ള ഒരു പെണ്‍കുട്ടിയുമൊത്തുള്ള റൈഡെന്നു വെച്ചാല്‍.. എന്താ പറയേണ്ടത്. ആവേശം കൊണ്ട് വയ്യ!

എല്ലാം വിചാരിച്ച പോലെത്തന്നെ. കോട്ടയത്തുകാരി ഷീജാ മാത്യുസ് എവിടെച്ചെന്നാലും സ്റ്റാറാണ്. അത്യാധുനികരായ ബംഗലൂരുകാര്‍ക്കും നന്ദി ഹില്‍സിലെ നാടന്‍ കുട്ടികള്‍ക്കും ഒരു പോലെ സൂപ്പര്‍ സ്റ്റാര്‍! കാറ്റിന്റെ വേഗതയില്‍ ഷീജയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ കടന്നു പോകുമ്പോള്‍ എല്ലാവരുടെയും വായ,് താനെ തുറന്നുപോകുന്നു. 

അത്ഭുതം കൊണ്ട്. ഷീജ തന്നെ മുന്നറിയിപ്പു തന്നിരുന്നു, എവിടെ ചെന്നാലും ബൈക്കിനു ചുറ്റും ചെറിയ ഒരാള്‍ക്കൂട്ടം രൂപപ്പെടുമെന്ന്. അതും നേര്. എവിടെ പാര്‍ക്ക് ചെയ്യുന്നു എന്നതു പ്രശ്‌നമേ ആയിരുന്നില്ല!



നന്ദി ഹില്‍സിലേക്കുള്ള വഴി ഒന്നാംതരം. ബൈക്കേഴ്‌സിന്റെ ഇഷ്ടപാതയാണ് ഇത്. ഷീജയ്‌ക്കൊപ്പം ഹാര്‍ലിയില്‍ പറക്കുന്നതിന്റെ ത്രില്‍! നന്ദിയുടെ മലമുടികളും താഴ്‌വാരത്തിന്റെ കാഴ്ചകളും കൊളുത്തിവലിച്ചു. 



മലമുകളിലെ കാഴ്ചകളിലേക്കു കടക്കും മുമ്പ്, അടിവാരത്താണ് പുരാതനമായ ഭോഗനന്ദീശ്വര ക്ഷേത്രം. യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം, ഭോഗനന്ദീശ്വരക്ഷേത്രം എത്രയോ യുദ്ധങ്ങളും കാലഭേദങ്ങളും അതിജീവിച്ചിരിക്കുന്നു. സ്‌നേഹവും സമാധാനവും അനുഭവിച്ചിരിക്കുന്നു. 



ചോള രാജാക്കന്മാരുടെ ഈ നിര്‍മിതി എത്രയോ തലമുറകളായി ആക്രമിക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ ഇതിഹാസകഥകള്‍ മുഴങ്ങിക്കൊണ്ടിരിക്കെ, കാലം ചുളിവുകള്‍ വീഴ്ത്തിയ ഗൈഡിന്റെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എത്രയോ യുദ്ധങ്ങളും ഋതുഭേദങ്ങളും കടന്നു പോയ മറ്റൊരു ക്ഷേത്രം പോലെ. 



സന്ദര്‍ശകരോ തീര്‍ഥാടകരോ ഇല്ലാത്ത ക്ഷേത്രം ഏറെക്കുറെ ഞങ്ങള്‍ക്കു സ്വന്തമായ പോലെ. ഗോപുരനടയിലെ സംന്യാസി മാത്രം ഞങ്ങളെ നിര്‍ത്താതെ പിന്‍വിളി വിളിച്ചു കൊണ്ടിരുന്നു.

ഒറ്റ നോട്ടത്തില്‍ കാണാത്ത വിധം മലയുടെ ഉള്‍വശത്തെവിടെയോ ഒളിച്ചിരിക്കുകയാണ് പടുകൂറ്റന്‍ നന്ദികേശ്വര വിഗ്രഹം. 



വേറെയും സഞ്ചാരികളുണ്ടായിരുന്നു. അടുത്തു തന്നെയുള്ള സാമ്രാജ്യമായ കിഷ്‌കിന്ധയില്‍ നിന്നാവണം, നിരവധി കുരങ്ങന്മാര്‍. അവര്‍ കാറുകള്‍ക്കു മുകളിലും പാറകള്‍ക്കു ചുറ്റിലും അലഞ്ഞു നടന്നു...

ഇടക്കെപ്പോഴോ ആണ് അതു ശ്രദ്ധിച്ചത്, സമീപത്തെ ചെറിയ പെട്ടിക്കടകളിലെല്ലാം കുട്ടികളാണ് ഇപ്പോള്‍ ചുമതലക്കാര്‍. മുതിര്‍ന്നവര്‍ വിശ്രമിക്കാന്‍ പിന്‍വാങ്ങിയിരിക്കുന്നു.. 

സൂര്യന്‍ ഉദിച്ചുയര്‍ന്നതോടെ മലമുകളിലെങ്ങും സഞ്ചാരികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പിക്‌നികിനെത്തിയ കുടുംബങ്ങളും ഏകാന്തത തേടിയെത്തിയ ഇണകളും താഴ്‌വരയിലെ കാഴ്ചകളിലേക്കു കണ്ണുനട്ട് ഓരോ പാറക്കൂട്ടങ്ങളില്‍ ഇടം പിടിയ്ക്കുന്നു. 



എല്ലാ നല്ല കാര്യങ്ങളും പോലെ ഷീജയുമൊത്തുള്ള എന്റെ ഈ കൊച്ചു സാഹസിക സഞ്ചാരവും അവസാനത്തോടടുക്കുകയാണ്. മടങ്ങിപ്പോകാന്‍ സമയമായി. ഒന്നു വെട്ടിത്തിരിഞ്ഞ് ബംഗലൂരുവിന്റെ തിരക്കിലേക്കും ബഹളങ്ങളിലേക്കും ഷീജയുടെ ബൈക്ക് മടങ്ങുന്നതിനു മുമ്പ് താഴ്‌വര ഒരു നോക്കു കൂടി കാണാന്‍ തോന്നി. അപകടമേഖല എന്നു പ്രഖ്യാപിക്കപ്പെട്ട വളവില്‍ ഞങ്ങള്‍ ഒരു വട്ടം കൂടി ബൈക്ക് നിര്‍ത്തി. അതിമനോഹരമായ കാഴ്ചകളിലേക്ക് അവസാനമായി ഒരു പാളിനോട്ടം. പിന്നെ മഞ്ഞു പൊതിഞ്ഞ മനോഹരിയായ നന്ദിയുടെ മാറില്‍ നിന്ന് ഞങ്ങളെ സ്വയം പറിച്ചെടുത്ത് താഴേക്ക് ഒരു കുതിപ്പ്.

Advertisement

 
Top